ഓട്ടോമാറ്റിക്ക് പ്രവർത്തിക്കുന്ന
ഹാന്‍ഡ് സാനിറ്റൈസർ തയ്യാര്‍
പാമ്പാടി /ലക്കിടി // : കോവിഡ് പ്രതിരോധത്തിന് ഉതകുന്ന അഞ്ചു കണ്ടുപിടുത്തങ്ങളുമായി നെഹ്റു ഗ്രൂപ്പിന് കീഴിലെ വിദ്യാര്‍ഥികളും അധ്യാപകരും. സമന്വയ പദ്ധതിയുടെ ഭാഗമായി കോളേജ് കാമ്പസുകളിലെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് പാമ്പാടി നെഹ്റു കോളേജ് , ലക്കിടി ജവഹര്‍ലാല്‍ കോളേജ്, നെഹ്റു കോളേജ് ഓഫ് ഫാര്‍മസി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് അഞ്ചു പദ്ധതികള്‍ വികസിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നെഹ്രു ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടെ കുറഞ്ഞ ചിലവില്‍ പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ സാങ്കേതിക വിദ്യ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് ഡോ. പി കൃഷ്ണദാസ് അറിയിച്ചു.
കോവിഡ് കാലത്ത് അലക്ഷ്യമായി കൈകാര്യം ചെയ്യപ്പെടുന്ന മാസ്കുകളും ഗ്ലൌസുകളും സംസ്ക്കരിക്കാന്‍ ഉതകുന്ന ഇന്‍സിനറേറ്റര്‍, സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ കഴിയാത്ത മൊബൈലുകളും വാച്ചുകളും ലാപ്ടോപും അടക്കമുള്ള ഗാഡ്ജറ്റുകള്‍ യുവി രശ്മിയുടെ സഹായത്തോടെ അണുവിമുക്തമാക്കുന്ന കണ്‍വെയര്‍ ബെല്ട്ടില് പ്രവര്‍ത്തിക്കുന്ന യുവി ഡിസ്ഇന്ഫെക്ഷന് സിസ്റ്റം എന്നിവയാണ് ഇവയില്‍ ശ്രദ്ധേയമായവ.

എണ്‍പത് ശതമാനവും പാഴ് വസ്തുക്കള്‍ ഉപയോഗിച്ചും എളുപ്പത്തില്‍ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചും നിര്‍മിച്ച ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന അണുനാശക തുരങ്കങ്ങള്‍,
രോഗപകര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്ന ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസറുകള്‍, പെഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പെഡല്‍ കണ്ട്രോള്ഡ് സാനിറ്റൈസര്‍ ഡിസ്പെന്സര് എന്നിവയാണ് മറ്റു കണ്ടുപിടുത്തങ്ങള്‍ .
അവസാന വര്‍ഷ മെക്കട്രോണിക്സ് വിദ്യാര്‍ഥി ജിതിന്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് സഫ്വാന്, രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി ഡി ആശിഷ്, ലാബ് ഇന്‍സ്ട്രക്ടറായ എ. അനില്‍കുമാര്‍, എംസിഎ അസിസ്റ്റന്റ് പ്രൊഫസര്‍ എല്‍ ആശിഷ് എന്നിവരാണ് ഈ ആശയങ്ങള്‍ യാഥാര്‍ഥ്യം ആക്കിയത്.
അഞ്ചു കണ്ടുപിടുത്തങ്ങള്‍ക്കും പേറ്റന്റ് ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാവുന്ന മാസ്കുകളും സാനിറ്റൈസറും അടക്കം കോവിഡ് കാലത്ത് നെഹ്റു ഗ്രൂപ്പ് കോളേജുകള്‍ക്ക് കീഴില്‍ നടക്കുന്ന പത്തോളം ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്.
