കോഴിക്കോട്// രണ്ട് മാസത്തെ ലോക്ക് ഡൗൺ കുട്ടികൾക്ക് തീർത്തും വീടുകൾക്കുള്ളിൽ ആഹ്ലാദമായിരുന്നു. കുടുംബത്തോടൊപ്പം തള്ളി നീക്കിയത് 66 ദിനരാത്രങ്ങൾ… ഇതിനിടയിൽ പഠിത്തവും. കൊവിഡ് കാലം പുറം കാഴ്ചകൾ ദൃശ്യമാധ്യമങ്ങളിലൂടെ മാത്രം കാണുമ്പോൾ ചെറിയൊരു ആശങ്ക മാത്രമാണ് ആ മനസുകളിൽ .. എന്നാൽ പരീക്ഷാ ഒരുക്കങ്ങൾ അറിഞ്ഞപ്പോൾ സുരക്ഷക്കിടയിലൂടെ യാത്ര ചെയ്ത് പരീക്ഷ എഴുതുന്ന അനുഭവം വേറിട്ടതു തന്നെ..
മുഖത്ത് മാസ്ക്, കൈയ്യിൽ ലേശം സാനിറ്റൈസര്‍, സ്കൂളിലെത്തിയാൽ തെര്‍മല്‍ സ്കാനിംങ്ങ്… ഈ അനുഭവത്തിലൂടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുക. പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് പ്രതിനിധി സ്കൂളുകളില്‍ ഉണ്ടാകും.
സ്ഥിരം കാണുന്ന അധ്യാപകര്‍ക്കും മാസ്ക്, ഗ്ലൗസ് എന്നിവ. ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിന്റെ ഭാഗമായി സോപ്പ്, വെളളം എന്നിവ പ്രവേശന കവാടത്തില്‍.
കോഴിക്കോട് 197 കേന്ദ്രങ്ങളിലായി 44,460 വിദ്യാര്‍ത്ഥികളാണ് ഇന്ന് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 28 കേന്ദ്രങ്ങളിലായി 5,111 വി.എച്ച്.എസ.ഇ വിദ്യാര്‍ത്ഥികളും ഇന്ന് പരീക്ഷയെഴുതും. പ്ലസ്ടു പരീക്ഷകള്‍ നാളെ പുനരാരംഭിക്കും. 45,847 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 46,545 പ്ലസ്ടു വിദ്യാര്‍ത്ഥികളുമാണുള്ളത്. 179 കേന്ദ്രങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുക.
പേന, പെന്‍സില്‍ ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ എല്ലാം സ്വന്തമായി ഉപയോഗിക്കണം. കൂട്ടുകാർക്ക് കൈമാറാന്‍ പാടില്ല. ഒരു പരീക്ഷ കഴിഞ്ഞ് അടുത്ത പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് പരീക്ഷാ കേന്ദ്രങ്ങള്‍ അണുനശീകരണം നടത്തും. എസ്.എസ്.എല്‍.സി പരീക്ഷ മെയ് 28 നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ 30 നും അവസാനിക്കും.
