കോഴിക്കോട് // പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനം വ്യാഴാഴ്ച രാത്രി 10.30 ന് കരിപ്പൂരിലെത്തും. കോഴിക്കോട് ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് മാറ്റും.

ദുബൈ-കരിപ്പൂര്‍ വിമാനത്തില്‍ എത്തുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം
മലപ്പുറം – 82, പാലക്കാട് – 8, കോഴിക്കോട് – 70
വയനാട് – 15, കണ്ണൂര്‍ – 6, കാസര്‍ഗോഡ് – 4, കോട്ടയം – 1, ആലപ്പുഴ – 2, തിരുവനന്തപുരം -1
200 പേരാണ് വ്യാഴാഴ്ച നെടുമ്പാശ്ശേരിയിൽ എത്തുക. ഇവരെ താമസിപ്പിക്കാനുള്ള നിരീക്ഷണ കേന്ദ്രങ്ങളും സജ്ജമായി.
കൊച്ചിയിലേക്കെത്തുന്നത് അബുദാബിയില്‍നിന്നുള്ള വിമാനമാണ്.
വ്യാഴാഴ്ച ആദ്യവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതിന് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. എല്ലാ എയര്‍പോര്‍ട്ടിലും വന്നിറങ്ങുന്നവര്‍ക്കായി പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകളും തയ്യാറാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തേത് കരുതല്‍ ആപ്പ്, എറണാകുളത്തേത് ആയുര്‍രക്ഷാ ആപ്പ്, കോഴിക്കോട്ടേത് ആഗമനം ആപ്പ് എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്, നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ പൂര്‍ണ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാകും.